മലയാളി മനസ്സുകള്‍ക്ക് ഒരിക്കലും പകരം വെക്കാനില്ലാത്ത താരമാണ് കെപിഎസി ലളിത. താരത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എത്രയെത്ര മികച്ച ചിത്രങ്ങളിലൂടെ ജീവനുള്ള കഥാപാത്രങ്ങളെയാണ് ഈ അമ്മ നമുക്ക് നല്‍കിയത്. മലയാളിയുടെ മുറ്റത്തും അടുക്കളയിലും ഉമ്മറപ്പടിയിലുമൊക്കെയായി നടന്നിരുന്ന അമ്മ മുഖമാണ് കെപിഎസി ലളിതയുടെത്. അമ്മയുടെ വിയോഗത്തിനുശേഷം മകന്‍ സിദ്ധാര്‍ത്ഥ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് മനസ് തുറന്നത്. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു കെപിഎസി ലളിതയ്ക്ക്. ഇത് അടുത്തു നിന്ന് കണ്ടതാണ് സിദ്ധാര്‍ത്ഥ്. 1998 ല്‍ ഒരു കോടി കടമുണ്ടായിരുന്നു അമ്മയ്ക്ക്. അതിനെ എങ്ങനെയാണ് അമ്മ മറി കടന്നതെന്നാണ് താരം പറയുന്നത്. ഇതൊന്നും മക്കളെ വലുതായി അറിയിക്കാതെ തന്നെ കൈകാര്യം ചെയ്യുമായിരുന്നു അമ്മ എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ഇതെല്ലാം കണ്ട് അമ്മയുടെ ഫാന്‍ ആയ ആളാണ് താന്‍ എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. അമ്പത് വയസ്സുള്ള സമയത്ത് ഇത്ര വലിയ കടം വീട്ടാന്‍ വേണ്ടി ഓടിനടന്ന് ജോലി ചെയ്യുന്ന ഒരാള്‍ ആയിരുന്നു അമ്മയെന്നാണ് താരം പറയുന്നത്. അമ്മയുടെ ഊര്‍ജവും ജോലിയിലുള്ള പ്രതിബദ്ധതയുമെല്ലാം ആ സമയത്തും തിളക്കത്തോടെ നിന്നുവെന്നും കുതിരയുടെ ഓട്ടംപോലെ, തന്റെ ലക്ഷ്യത്തിലേക്ക് മാത്രം നോക്കി മുന്നോട്ടുപോവുന്ന ഒരാള്‍ ആയിരുന്നു അമ്മയെന്നും താരം പറയുന്നു.
ഒരു സ്ത്രീയുടെ മാത്രം കരുത്താണിത്. ഏറെ കരുത്തുള്ളൊരു സ്ത്രീയായിരുന്നു അമ്മ. അടുത്തുനിന്ന് അത് കണ്ട് മനസ്സിലാക്കാന്‍ പറ്റിയെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. തന്റെ പുതിയ സിനിമയായ ചതുരത്തിലെ കഥാപാത്രത്തിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചത് അമ്മയുടെ ആ ശക്തിയൊക്കെയാണെന്നും സിദ്ധാര്‍ത്ഥ് പറയുന്നുണ്ട്. അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ മരിക്കണം എന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ചും സിദ്ധാര്‍ത്ഥ് മനസ് തുറക്കുന്നുണ്ട്. പല അഭിനേതാക്കളും പറയുന്നതാണ് ആ ആഗ്രഹമെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ഈയിടെ അലന്‍ ചേട്ടന്‍ (അലന്‍സിയര്‍) അത് പറഞ്ഞപ്പോള്‍ ഞാന്‍ കണക്കിന് കൊടുത്തിട്ടുണ്ടെന്നും താരം പറയുന്നു. ഇത് നാടകക്കാര്‍ക്ക് ഉള്ള ഒരു പ്രത്യേകതരം രോഗമാണോ എന്ന് ഞാന്‍ പുള്ളിയോട് ചോദിച്ചു. അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ മരിച്ചാല്‍ ആ നിര്‍മാതാവിന് വരുന്ന നഷ്ടം എത്രയാണ്. അതെന്താ നിങ്ങള്‍ മനസ്സില്‍ ഓര്‍ക്കാത്തത് എന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. അതേസമയം, ഇതൊക്കെ കാല്‍പനികമായി കേള്‍ക്കാന്‍ ഒരു രസമെന്ന് അല്ലാതെ വേറെ അതില്‍ കാര്യമൊന്നുമില്ലെന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ അഭിപ്രായം.
Recent Comments